Fathima Bishara
CMRHSS 1999 SSLC Batch
Islahiya College 1999-2002 Batch
Sub Editor at Aramam Monthly
Former PR Secretary GIO Kerala
"ഞാന്‍ എന്നിലേക്ക് നടന്നു കയറിയത് ഹൈസ്‌കൂള്‍ കുന്നിലൂടെയാണ്. പുറത്ത്, തൂങ്ങുന്ന പുസ്തകത്തിന്റെ ഭാരവും മനസ്സില്‍, വീടകന്ന ആധിയുമായി നടന്നുതീര്‍ത്ത കയറ്റിറക്കങ്ങളുടെ ദിനങ്ങളാണ് ജീവിതത്തില്‍ അമര്‍ത്തി ചവിട്ടി നില്‍ക്കാന്‍ പഠിപ്പിച്ചത്. തുടക്കത്തില്‍ ഉറക്കിയിരുന്നത് പോലും ഓരോ ദിനാന്ത്യങ്ങളിലും അടുത്ത ആഴ്ച വീട്ടില്‍ പോകാലോ എന്ന ചിന്തയായിരുന്നു. ഹൈസ്‌കൂള്‍ വിട്ട് പിന്നേം പഠിക്കാന്‍ മറ്റിടങ്ങളിലേക്ക് പോകാമായിരുന്നിട്ടും ചേന്ദമംഗല്ലൂരില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ മാത്രം പിരിശപ്പെട്ടുപോയിരുന്നു പിന്നീട്.
എ ഐ സി, പ്രീ-ഡിഗ്രിയില്‍നിന്ന് ഇറങ്ങുകയും പ്ലസ്ടുവില്‍ കയറാനാകാതെ നില്‍ക്കുകയും ചെയ്ത ഒരു സന്ദര്‍ഭത്തില്‍ പോലും ആസ്വദിക്കാന്‍ മാത്രം ചേരുവകള്‍ വായനയിലും പഠനത്തിലും മറ്റു പരിപാടികളിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. സ്‌കൂള്‍ പഠനകാലത്ത് ലൈബ്രറിയില്‍ വെച്ച് കണ്ടിരുന്ന പഴയ ഒരുപാട് കൈയ്യെഴുത്തു മാസികകള്‍ കോളേജിലേക്ക് മാടി വിളിക്കുമായിരുന്നു. ആ ആവേശമാണ് കോളേജ് മാഗസിന്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ മറ്റൊരു മാസികയില്‍ രചനകള്‍ വെളിച്ചം കാണാന്‍ തുണയായത്.
മുന്നിലെത്തുന്നതെന്തും ഇഷ്ടത്തോടെ തിന്നാന്‍ പഠിച്ചു.
അതുവരെ കളിക്കാത്ത കളികള്‍ പലതും കൂട്ടുകൂടി കളിച്ചു.
കഥകളും കവിതകളുമല്ലാത്ത പാഠഭാഗത്തിന് പുറത്തുള്ള എന്തും വായിക്കാമെന്ന് പഠിച്ചു.
ഞാനിഷ്ടപ്പെടുന്നതുപോലെയേ മറ്റുള്ളവര്‍ എന്നോട് പെരുമാറുകയുള്ളൂ എന്ന മാനസികാവസ്ഥ മാറ്റിവെച്ചു.
എന്റെ നാടിനപ്പുറമുള്ള പല നാടുകളും സംസ്‌കാരവും കൂട്ടായി.
അസുഖങ്ങള്‍ സഹിക്കാനും മറ്റുളളവര്‍ക്ക് തുണയാവാനും പഠിച്ചു.
മാതാപിതാക്കളുടെ സ്‌നേഹം കിട്ടാത്തവര്‍ക്കിടയില്‍നിന്ന് കിട്ടിയ സ്‌നേഹത്തിന്റെ നനവറിഞ്ഞു.
ഒറ്റപ്പെടുത്തലിന്റെയും കൂട്ടുകൊടുക്കലിന്റെയും രാഷ്ട്രീയം മനസ്സിലാക്കി.
വെളുത്ത കൂട്ടും കറുത്ത കൂട്ടും ഒന്നുതന്നെയെന്ന് ജീവിതം പഠിപ്പിച്ചു.
ഞാനണിഞ്ഞതിനേക്കാള്‍ മങ്ങിയതും പളപളപ്പുള്ളതുമായ വസ്ത്രങ്ങളുടെ വ്യത്യാസം കണ്ടെത്താനും നിറം കൊടുക്കാനും സമയം കണ്ടെത്തി.
വീഴാന്‍ പോയപ്പോള്‍ താങ്ങായിനിന്ന കൈകളെ എന്നും ഓര്‍മിക്കുന്നു.
നേരില്‍നിന്ന് പതറിപ്പോയേക്കുമോയെന്ന ആശങ്കയില്‍ ചേര്‍ത്തുനിര്‍ത്തി ചൂടുതന്നിരുന്നു ചിലര്‍....
ഇങ്ങനെ ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ച്ചയും പതര്‍ച്ചയും ആസ്വാദനവുമെല്ലാം അയവിറക്കുമ്പോള്‍ ഇന്നിലും ഇസ്ലാഹിയ കയറിവരും. വല്യുപ്പ-ഉമ്മ-ഞാന്‍-മകള്‍ എന്ന പരമ്പര അവിടെത്തന്നെ എത്തിച്ചേര്‍ന്നത് വെറും നിമിത്തമായി കാണുന്നില്ല. അറിവിനൊപ്പം ജീവിതത്തിലെ കയറ്റിറക്കങ്ങളില്‍ പലതും അറിയണമെന്ന നിശ്ചയംകൊണ്ടു തന്നെയാണ്."
ആരാമം മാസികയുടെ സഹപത്രാധിപ.
ജി ഐ ഒ കേരളയുടെ മുൻ പി ആർ സെക്രട്ടറി.
ആനുകാലികങ്ങളിൽ ബിശാറ മുജീബ് എന്ന പേരിൽ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മാതാപിതാക്കൾ
മലപ്പുറം വാഴക്കാട് ബാവുസാന്റകത്ത് പുള്ളിശ്ശേരി അലി, യു. കെ അബൂസഹ്‌ലയുടെ മകൾ സക്കീന.
ഭർത്താവ്: മുജീബ് റഹ്മാൻ (ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് - മീഡിയാവൺ ടിവി)
മക്കൾ: അമാന റഹ് മ, മെഹ്താബ്, ഷാദാബ്, ഷാസാദ്